ദമാസ്ക്കസ്: സിറിയയിൽ നടക്കുന്ന ആഭ്യന്തര യുദ്ധം നിർണായക ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. തലസ്ഥാനമായ ദമാസ്കസിൽ വിമത സൈന്യം ഹയാത് തഹ്‌രീർ അൽ ഷാം (എച്ച് ടിഎസ്) വളഞ്ഞു. മൂന്ന് പ്രധാന നഗരങ്ങൾ പിടിച്ചെടുത്തതായി അവർ അവകാശപ്പെടുന്നു. സർക്കാർ അനുകൂല സൈന്യത്തിന്റെ പ്രതിരോധം ദുർബലമായിരിക്കുകയാണ്. വിമോചനത്തിന്റെ അവസാന നിമിഷങ്ങളിലെത്തിയതായി എച്ച് ടിഎസ് തലവൻ അഹമ്മദ് അൽ ഷാറാ ഒരു വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചു.
പ്രധാനമായ വിമത നീക്കത്തിനിടെ, പ്രസിഡന്റ് ബശ്ശാറുൽ അസദ് സുരക്ഷിത സ്ഥാനം തേടി രാജ്യം വിട്ടതായി അഭ്യൂഹങ്ങൾ ഉയർന്നിട്ടുണ്ട്. എന്നാൽ, ഔദ്യോഗികമായി അദ്ദേഹം രാജ്യത്ത് തന്നെ ഉണ്ടെന്ന് വ്യക്തമാക്കുന്നു. സിറിയയിൽ സംഭവിക്കുന്നതിനെക്കുറിച്ച് ലോകരാജ്യങ്ങൾക്കിടയിൽ ആശങ്കകൾ ഉയർന്നിട്ടുണ്ടെങ്കിലും, ഈ വിഷയത്തിൽ ഇടപെടാൻ അമേരിക്ക തയ്യാറല്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. സിറിയൻ സർക്കാരിന് എല്ലാ സഹായവും നൽകുമെന്ന് ഇറാൻ അറിയിച്ചു.