കൊച്ചി: ജനപ്രിയ സിനിമകളിലൂടെ മലയാളികളെ ചിരിപ്പിച്ച സംവിധായകൻ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം. മൃതദേഹം പുലർച്ചയോടെ കൊച്ചിയിലെ വീട്ടിലേക്ക് കൊണ്ടുവരും. രാവിലെ 10 മുതൽ കലൂർ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം വൈകിട്ട് നാല് മണിക്ക് കലൂർ കറുകപ്പള്ളി ജുമ മസ്ജിദ് ഖബരസ്ഥാനിൽ നടക്കും. തലച്ചോറിലെ ശസ്ത്രക്രിയയ്ക്ക് ശേഷം കഴിഞ്ഞ 7 ദിവസമായി അദ്ദേഹം അതീവ ഗുരുതരാവസ്ഥയിലായിരുന്നു, കൂടാതെ ഉദരരോഗങ്ങളും അദ്ദേഹത്തെ അലട്ടിയിരുന്നു.
കല്യാണരാമൻ, ചട്ടമ്പിനാട്, മായാവി, തൊമ്മനും മക്കളും പോലുള്ള ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച കലാകാരനാണ് വിടവാങ്ങുന്നത്. അദ്ദേഹത്തിന്റെ ആദ്യ ചിത്രം വൺ മാൻ ഷോ ആണ്. ഷാഫി, റാഫി മെക്കാർട്ടിൻ കൂട്ടുകെട്ടിൽ ജനിച്ച ഹിറ്റ് ചിത്രങ്ങൾ നിരവധി. ദശമൂലം ദാമു, മണവാളൻ, സ്രാങ്ക് തുടങ്ങിയ മലയാളികൾക്ക് എന്നും ഓർമ്മയിലുള്ള ഹാസ്യ കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ സംഭാവനകളാണ്.