തിരുവനന്തപുരം: എൻ പ്രശാന്ത് ഐഎഎസിന്റെ സസ്പെൻഷൻ കാലാവധി 120 ദിവസത്തേക്ക് കൂടി നീട്ടി സർക്കാർ. റിവ്യൂ കമ്മറ്റിയുടെ ശുപാർശയെ അടിസ്ഥാനമാക്കി സസ്പെൻഷൻ നീട്ടിയതായി അറിയിച്ചിട്ടുണ്ട്. എൻ പ്രശാന്ത് മറുപടി നൽകാത്തത് ഗുരുതരമായ ചട്ടലംഘനമായി റിവ്യൂ കമ്മറ്റി വിലയിരുത്തിയിട്ടുണ്ട്. ചീഫ് സെക്രട്ടറിയുടെ മെമ്മോക്കെതിരെ പ്രശാന്ത് തിരിച്ചു ചോദ്യങ്ങൾ അയച്ച് പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
അതേസമയം, പ്രശന്തിന് മറുപടി നൽകാൻ ചീഫ് സെക്രട്ടറിയും രംഗത്തെത്തി. കുറ്റാരോപണ മെമോയ്ക്ക് മറുപടി നൽകുക ആദ്യത്തെ നടപടിയാണെന്നും, അതിനുശേഷം രേഖകൾ പരിശോധിക്കാൻ ഉദ്യോഗസ്ഥന് അവസരം ലഭിക്കുമെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കുകയായിരുന്നു. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ എത്തി എല്ലാ രേഖകളും പരിശോധിക്കാം. പ്രശാന്തിന് 2 കത്തുകൾ ചീഫ് സെക്രട്ടറി കൈമാറിയിട്ടുണ്ട്. മറുപടി നൽകാനുള്ള സമയം 15 ദിവസം നീട്ടി നൽകുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഈ മാസം 6-ന് പ്രശാന്തിന് മറുപടി നൽകാനുള്ള അവസാന തീയതി ആയിരുന്നു.