തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയിൽ വിതരണം ചെയ്ത ഗുളികയിൽ മൊട്ടുസൂചി കണ്ടെത്തിയെന്ന വ്യാജ പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് ഡിജിപിക്ക് രേഖാമൂലം പരാതി നൽകുകയും അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു. ഈ ആരോപണത്തിന് പിന്നിൽ ഗുഢാലോചന ഉണ്ടോ എന്ന് പരിശോധിക്കണമെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. സർക്കാർ മരുന്ന് വിതരണ സംവിധാനത്തെ തകർക്കാനുള്ള ബോധപൂർവമായ ശ്രമമെന്ന് വകുപ്പിന്റെ സംശയം.
തിരുവനന്തപുരം വിതുര താലൂക്ക് ആശുപത്രിയിലെ ഫാർമസിയിൽ നിന്നുള്ള ഗുളികയിൽ മൊട്ടു സൂചി കണ്ടെത്തിയെന്ന പരാതിയുമായി കഴിഞ്ഞ വ്യാഴാഴ്ച ഒരു വ്യക്തി മുന്നോട്ടുവന്നു. ശ്വാസംമുട്ടലിന് ചികിത്സ തേടിയ മേമല സ്വദേശി വസന്തയ്ക്ക് നൽകിയ സി-മോക്സ് ക്യാപ്സ്യൂള്‍ ഗുളികയെ കുറിച്ചായിരുന്നു ഈ പരാതി. സമുഹമാധ്യമങ്ങളിൽ വീഡിയോ ഉൾപ്പെടെ പ്രചരിച്ചതോടെ ആരോഗ്യവകുപ്പ് അന്വേഷണം ആരംഭിച്ചു.
വകുപ്പ് നടത്തിയ പരിശോധനയിൽ, പരാതിയിൽ യാതൊരു അടിസ്ഥാനവും ഇല്ലെന്ന് കണ്ടെത്തി. പരാതിക്കാരിയുടെ കൈവശമുള്ള ബാക്കിയുള്ള ഗുളികകളിലും മറ്റ് സ്റ്റോക്കിലുമൊക്കെ പ്രശ്നമൊന്നും കണ്ടെത്തിയില്ല. ആദ്യം കഴിച്ച ഗുളികകളിൽ മൊട്ടു സൂചി ഉണ്ടായിരുന്നു എന്ന സംശയം പരാതിക്കാരി ഉന്നയിച്ചെങ്കിലും, എക്സേറെ പരിശോധനയിൽ അപാകത ഒന്നും കണ്ടെത്തിയില്ല. ഇതോടെ സംഭവത്തിന് പിന്നിൽ ഗുഢാലോചനയുണ്ടോ എന്ന സംശയം ഉയർന്നു.