മോസ്കോ: ഇലക്ട്രോണിക് വിസ (ഇ-വിസ) സൗകര്യങ്ങൾ ഒരുക്കി റഷ്യ. ഓഗസ്റ്റ് ഒന്ന് മുതലാണ് ഈ സൗകര്യം നിലവിൽ വരുന്നത്. ഇ-വിസ പരമാവധി നാല് ദിവസത്തിനുള്ളിൽ പ്രോസസ്സ് ചെയ്യും. ഈ സൗകര്യത്തിന് 3300 രൂപയോളം കോൺസുലാർ ഫീസ് ഈടാക്കും. ഒറ്റത്തവണ മാത്രം പ്രവേശന അനുമതിയുള്ള തരത്തിലാണ് വിസകള്‍ അനുവദിക്കുന്നത്.
ഓഗസ്റ്റ് ഒന്ന് മുതൽ ഇന്ത്യ ഉള്‍പ്പടെ 52 രാജ്യങ്ങളിലെ പൗരന്മാർക്ക് പുതിയ ഇ-വിസ സൗകര്യം പ്രയോജനപ്പെടുത്താൻ കഴിയും. ബിസിനസ്സ് യാത്രകൾ, ടൂറിസം തുടങ്ങിയ ഉദ്ദേശ്യങ്ങൾക്ക് റഷ്യയിലേക്ക് സഞ്ചരിക്കുന്നതിന് ഇ-വിസ സൗകര്യം ഉപയോഗിക്കാമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
പുതിയ ഇ-വിസയുടെ സാധുത 60 ദിവസമായിരിക്കും. ഇതിനുള്ളില്‍ വിസ ഉപയോഗപ്പെടുത്തണം. വിനോദസഞ്ചാരികൾക്ക് ഒരേസമയം 16 ദിവസം രാജ്യത്ത് തങ്ങാൻ കഴിയും. ചില രാജ്യങ്ങളിലെ പൗരന്മാർക്ക് ഹോട്ടൽ റിസർവേഷൻ നടത്തിയാൽ ആറ് മാസം വരെ ടൂറിസ്റ്റ് വിസ ലഭിക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ സൗകര്യം ഡോക്യുമെന്റേഷൻ പ്രക്രിയയും പ്രോസസ്സിംഗ് സമയവും കുറയ്ക്കുകയും ചെയ്യും. ഇത് റഷ്യയിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഇന്ത്യൻ ടൂറിസ്റ്റുകൾക്ക് കൂടുതൽ സൗകര്യപ്രദമാകും.
യുക്രൈനിലെ യുദ്ധം റഷ്യൻ വിനോദസഞ്ചാര മേഖലയെ ഏറെ ബാധിച്ചിരുന്നു. റഷ്യയിലേക്കുള്ള വിദേശ വിനോദസഞ്ചാരികളുടെ എണ്ണം 2021-ൽ 2,90,000 ആയിരുന്നത് 2022-ൽ 1,90,000 ആയി 40 ശതമാനം കുറഞ്ഞതായി മോസ്കോ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ഇതിന് പിന്നാലെയാണ് റഷ്യയുടെ പുതിയ നടപടി.