വാഷിങ്ടൺ: അമേരിക്കയിലെ വാഷിങ്ടൺ ഡിസിയിൽ സൈനിക ഹെലിക്കോപ്റ്ററുമായി കൂട്ടിയിടിച്ച യാത്രാ വിമാനം തകർന്നതിനെ തുടർന്ന് നദിയിൽ 18 മൃതദേഹങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്യുന്നു. വിമാനത്തിൽ 60 യാത്രക്കാരും 4 ജീവനക്കാരും ഉണ്ടായിരുന്നുവെന്ന് അറിയിക്കുന്നു. ഇതുവരെ ആരെയും ജീവനോടെ കണ്ടെത്താൻ സാധിച്ചിട്ടില്ല. തെരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. കാൻസാസിൽ നിന്ന് വാഷിങ്ടൺ ഡിസിയിലേക്ക് വരുന്ന അമേരിക്കൻ എയർലൈൻസിന്റെ CRJ700 യാത്രാ വിമാനം റെയ്ഗൻ നാഷണൽ എയർപോർട്ടിൽ ഇറങ്ങാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെയാണ് അപകടം സംഭവിച്ചത്.
33 ലക്ഷ്യമാക്കി താഴ്ന്നുകൊണ്ടിരുന്ന വിമാനത്തിലേക്ക് അമേരിക്കൻ സൈന്യത്തിന്റെ ബ്ലാക്ക്ഹോക്ക് ഹെലികോപ്റ്റർ ഇടിച്ചുകയറിയതായി റിപ്പോർട്ട് ചെയ്യുന്നു. ഈ അപകടത്തിൽ, വിമാനവും ഹെലികോപ്റ്ററും കത്തിയെരിഞ്ഞു. വെർജീനിയയിൽ നിന്ന് പറന്നുയർന്ന് പരിശീലന പറക്കൽ നടത്തുകയായിരുന്ന ഹെലികോപ്റ്ററിൽ മൂന്ന് സൈനികർ ഉണ്ടായിരുന്നു.
തണുത്ത പോട്ടോമാക് നദിയിൽ ആണ് ഈ അപകടം നടന്നത്. നിമിഷങ്ങൾക്കകം ആരംഭിച്ച തെരച്ചിൽ ഇപ്പോഴും തുടരുകയാണ്. 24 അടി ആഴമുള്ള നദിയിൽ 400-ലധികം ആളുകൾ അത്യാധുനിക ഉപകരണങ്ങൾ ഉപയോഗിച്ച് തിരയുകയാണ്. ആദ്യ മണിക്കൂറുകളിൽ ഇരുട്ടും കൊടും തണുപ്പും രക്ഷാപ്രവർത്തനത്തിന് തടസമായി. ഈ അപകടം ഭയാനകമാണെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അഭിപ്രായപ്പെട്ടു. ആകാശത്ത് ഉണ്ടായ കൂട്ടിയിടലുകൾ വിമാന ദുരന്തങ്ങളിൽ വളരെ അപൂർവമാണ്, അതിനാൽ അപകടത്തിന്റെ കാരണം വ്യക്തമാക്കാൻ വിശദമായ അന്വേഷണം ആവശ്യമാണ്. ഹെലികോപ്റ്ററും വിമാനവും അപകടത്തിന് തൊട്ടുമുൻപ് എയർ ട്രാഫിക് കൺട്രോളുമായി നടത്തിയ സംഭാഷണങ്ങളുടെ ഓഡിയോ പുറത്തുവന്നിട്ടുണ്ട്.