കണ്ണൂർ: അറ്റകുറ്റപണികള്‍ ഏറെ എടുത്തിട്ടും കണ്ണൂരിലെ താവം, പാപ്പിനിശേരി മേൽപ്പാലങ്ങളിൽ ദുരിതയാത്ര. കെഎസ്ടിപിയുടെ പാപ്പിനിശേരി – പിലാത്തറ റോഡിലെ രണ്ട് മേൽപ്പാലങ്ങളിലാണ് നിറയെ കുഴികൾ. പാലാരിവട്ടം പാലം നിർമിച്ച് കരിമ്പട്ടികയിലായ ആർഡിഎസ് കമ്പനിയാണ് ഇരുപാലങ്ങളും നിർമിച്ചത്. 2018 ലാണ് പാലം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടക്കുന്നത്. അഞ്ചു വർഷത്തിനകം കുഴിയടക്കലിനും അറ്റകുറ്റപണികള്‍ക്കുമായി മാത്രം പാലം നിരവധി തവണ അടച്ചു.
കഴിഞ്ഞ വർഷത്തെ അറ്റകുറ്റപണികള്‍ക്കായി പാലം അടച്ചിട്ടത് ഒരു മാസം. എന്നിട്ടും പാലം പഴയ പടി തന്നെ. 118 കോടി ചെലവഴിച്ച് നിർമിച്ച റോഡിൽ ഇരു പാലങ്ങള്‍ക്കുമായി 45 കോടി രൂപയാണ് ചെലവായത്. ഒന്നര വർഷത്തിനകം പാലത്തിന്റെ എക്സ്പാൻഷൻ ജോയിന്റുകളിൽ തകർച്ചതുടങ്ങി. പിന്നാലെ പാലത്തിന്റെ അടിഭാഗത്തായി വിള്ളലും കണ്ടെത്തി. പരാതി പ്രവാഹമായപ്പോൾ വിജിലൻസ് അന്വേഷണം നടത്തിയെങ്കിലും എങ്ങുമെത്തിയില്ല.
കുഴികള്‍ക്കൊപ്പം തെരുവ് വിളക്കുകള്‍ പ്രവർത്തിക്കാത്തതും അപകട ഭീഷണി ഉയർത്തുന്നു. പാലത്തിലെ അപകടയാത്രയിൽ അടിയന്തര ഇടപെടലാണ് നാട്ടുകാരുടെ ആവശ്യം. കണ്ണൂർ-പയ്യന്നൂർ റോഡിലെ ഗതാഗതക്കുരുക്കൊഴിവാക്കാണ് മേൽപ്പാലങ്ങൾ നിർമിച്ചത്. എത്ര അറ്റകുറ്റപ്പണി നടത്തിയിട്ടും റോഡ് നന്നാകുന്നില്ലെന്നും ബന്ധപ്പെട്ടവർക്ക് നിരവധി തവണ പരാതി നൽകിയെന്നും യാത്രക്കാർ പറഞ്ഞു. പാലത്തിലെ തകർച്ച കാരണം ഗതാഗതക്കുരുക്കും രൂക്ഷം. ടോറും കോൺക്രീറ്റുമിളകി കമ്പികൾ പുറത്തുവന്ന നിലയിലാണ്.