എക്സൈസ് ജീപ്പ് കത്തിച്ച കേസിൽ യുവാവ് പിടിയിൽ. എറണാംകുളം കോതമംഗലത്താണ് സംഭവം.പുന്നേക്കാട് സ്വദേശിയായ ജിത്തു എന്ന യുവാവ് ആണ് പിടിയിലായത്. കഴിഞ്ഞ വർഷം ഇയാൾക്കെതിരെ എക്സൈസ് കഞ്ചാവ് കൈവശം വെച്ചതിന് കേസെടുത്തിരുന്നു.ഇതേ തുടർന്നുള്ള വൈരാഗ്യമാണ് എക്സൈസിന്‍റെ ജീപ്പ് കത്തിക്കാനുള്ള കാരണമെന്നാണ് പൊലീസ് പറയുന്നത്.
കഴിഞ്ഞ പതിമൂന്നാം തീയതി പത്ത് മണിയോടെയാണ് സംഭവം നടന്നത്. സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥൻ ഭക്ഷണം കഴിക്കാൻ പോയ നേരം നോക്കി ഇയാൾ കുട്ടമ്പുഴ എക്സൈസ് റേഞ്ച് ഇൻസ്പെക്ടറുടെ ഓഫീസിലെത്തുകയായിരുന്നു. ശേഷം ഓഫീസിന് മുന്നിലെ ജീപ്പിന്റെ പിന്‍വശത്ത് മണ്ണെണ്ണ ഒഴിച്ച് തീയിട്ടതിനു ശേഷം ഇയാൾ ഓടി രക്ഷപ്പെട്ടു. തീപടരുന്നത് കണ്ട് അടുത്തുള്ള വ്യാപാരികളും എക്സൈസ് ഉദ്യോഗസ്ഥരും ഓടിയെത്തിയാണ് കെടുത്തിയത്.
ഇതിനിടെ ജീപ്പിന്‍റെ പിറക് വശത്തെ ഒരു ഭാഗം കത്തി നശിച്ചിരുന്നു. എക്സൈസ് നൽകിയ പരാതിയിൽ കോതമംഗലം പൊലീസിന്‍റെ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. സമീപത്തെ സിസിടിവി ദൃശ്യം പരിശോധിച്ചതിനെ തുടർന്ന് പ്രതിയെ തിരിച്ചറിയുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാൾ പിടിയിലായത്.