കണ്ണൂർ: കണ്ണൂർ പിണറായി കനാൽക്കരയിൽ കോൺഗ്രസ് ഓഫീസ് ആക്രമിച്ച കേസിൽ ഒരു യുവാവിനെ അറസ്റ്റ് ചെയ്തു. കനാൽക്കര സ്വദേശിയായ വിപിൻ രാജാണ് അറസ്റ്റിലായത്. പൊലീസ് പറയുന്നത് അനുസരിച്ച്, വിപിൻ രാജ സിപിഎം അനുഭാവിയാണ്. ഇന്നലെ ആക്രമണം നടന്ന ഓഫീസ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉദ്ഘാടനം ചെയ്തിരുന്നു.
കെട്ടിത്തിന്റെ ജനൽ ചില്ലുകൾ തകർത്ത്, വാതിലിന് തീ കൊളുത്തിയിരുന്നു. പിന്നിൽ സിപിഎം ആണെന്നായിരുന്നു കോൺഗ്രസ് ആരോപണം. ഇന്നലെ രാവിലെയായിരുന്നു ജനൽ ചില്ലുകൾ തകർന്ന നിലയിൽ കണ്ടെത്തിയത്. സിസിടിവി കണക്ഷൻ വിച്ഛേദിച്ച നിലയിലാണ്. ഓഫീസിന്റെ ഉദ്ഘാടനം സംബന്ധിച്ച ചിത്രങ്ങളോടൊപ്പം കുറിപ്പും പങ്കുവച്ചാണ് സുധാകരൻ ഓഫീസ് ഉദ്ഘാടനം ചെയ്തതായി അറിയിച്ചത്. സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി കെ സുധാകരന്റെ കുറിപ്പ് ഉണ്ടായിരുന്നു. പ്രിയപ്പെട്ടവരുടെ രക്തം കണ്ടിട്ടും ഞങ്ങൾ ഭയന്ന് പിന്മാറിയിട്ടില്ല, ഓഫീസ് തല്ലി തകർത്താൽ കോൺഗ്രസുകാർ പ്രവർത്തനം അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂർ, കോൺഗ്രസിന്റെ നെഞ്ചോട് ചേർന്ന അനേകം പോരാളികളുടെ രക്തം വീണ മണ്ണാണ്. ആ രക്തത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ മൂവർണ്ണക്കൊടി വേരുപിടിച്ച നിലയിലാണ്. പ്രിയപ്പെട്ടവരുടെ രക്തം കണ്ടിട്ടും ഞങ്ങൾ ഭയന്ന് പിന്മാറിയിട്ടില്ല. ഓഫീസ് തകർത്താൽ കോൺഗ്രസുകാരുടെ പ്രവർത്തനം അവസാനിക്കില്ലെന്ന് സിപിഎമ്മിന്റെ ഗുണ്ടകൾ ഇപ്പോഴും തിരിച്ചറിയുന്നില്ലേ? ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്റെ തുടക്കകാലത്തെ സഹചാരിയായിരുന്ന വെണ്ടുട്ടായി ബാബുവിനെ കുത്തിക്കൊന്നശേഷം ശവസംസ്കാരം നടത്താൻ പോലും അനുവദിക്കാത്ത സിപിഎംയുടെ ക്രൂരതയെ കുറിച്ച് ഞാൻ പലവട്ടം പറഞ്ഞിട്ടുണ്ട്.
ആ വെണ്ടുട്ടായിയിലാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പുതിയ ബൂത്ത് കമ്മിറ്റി ഓഫീസ് സ്ഥാപിച്ചത്. രാത്രിയുടെ മറവിൽ ഓഫീസ് തകർക്കുന്ന രാഷ്ട്രീയ തന്ത്രമാണ് സിപിഎം സ്വീകരിച്ചത്.