തിരുവനന്തപുരം: തിരുവനന്തപുരം പോത്തൻകോട് കൊലക്കേസിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. വയോധികയെ ബലാത്സംഗത്തിന് ഇരയാക്കിയതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സ്വകാര്യ ഭാഗങ്ങളിൽ മുറിവുകൾ കണ്ടെത്തിയിട്ടുണ്ട്. തലയ്ക്കേറ്റ ക്ഷതം മരണത്തിന് കാരണമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. കേസുമായി ബന്ധപ്പെട്ട് ഒരു വ്യക്തിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംശയാസ്പദമായ സിസിടിവി ദൃശ്യങ്ങളിൽ കണ്ട പോത്തൻകോട് സ്വദേശിയായ തൗഫീഖ് കസ്റ്റഡിയിലാണ്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണ്. ഇയാളുടെ പേരിൽ പോക്സോ കേസുകൾ ഉൾപ്പെടെ മറ്റ് കേസുകൾ ഉണ്ടെന്ന് പൊലീസ് അറിയിച്ചു.
പോത്തൻകോട് ഒറ്റയ്ക്ക് താമസിച്ചിരുന്ന ഭിന്നശേഷിക്കാരിയായ ഒരു സ്ത്രീയെ ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തി. ഇവരുടെ മുഖത്ത് മുറിവേറ്റ പാടുകൾ കാണപ്പെടുകയും, ബ്ലൗസ് കീറിയ നിലയിലും ഉടുത്തിരുന്ന ലുങ്കി മൃതദേഹത്തിൽ മൂടിയ നിലയിലും കണ്ടെത്തിയിട്ടുണ്ട്. ഇന്ന് രാവിലെ സഹോദരിയാണ് വയോധികയെ ആദ്യം മരിച്ച നിലയിൽ കണ്ടത്.
തുടർന്ന്, ഈ വിവരം പൊലീസ് അറിയിക്കുകയായിരുന്നു. പുലർച്ചെ പൂ പറിക്കാൻ തങ്കമണി പോയിരുന്നുവെന്ന് പൊലീസ് സംശയിക്കുന്നു. മൃതദേഹത്തിന് സമീപത്ത് ചെമ്പരത്തി അടക്കം പൂക്കൾ കിടക്കുന്നതും, വയോധികയുടെ കാതിലുണ്ടായിരുന്ന കമ്മൽ നഷ്ടപ്പെട്ടതും കൊലപാതകമെന്ന സംശയം ശക്തമാക്കുന്നു. കൊലപാതക സാധ്യതയെ മുൻനിർത്തി മംഗലപുരം പൊലീസ് അന്വേഷണം നടത്തുകയാണ്.