കോഴിക്കോട് : ദുരൂഹസാഹചര്യത്തില്‍ കാണാതായ റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്‍റെ ഡ്രൈവർ രജിത്തിനെയും ഭാര്യയേയും കണ്ടെത്തി. എലത്തൂർ സ്വദേശിയായ രജിത്ത് കുമാർ, ഭാര്യ തുഷാര എന്നിവരെ ഗുരുവായൂരിൽ നിന്നാണ് കണ്ടെത്തിയത്. ഇരുവരെയും ഉടൻ കോഴിക്കോട് എത്തിച്ച് കോടതിയിൽ ഹാജരാക്കും.
ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്തതിന് ശേഷം രജിത് കുമാറും ഭാര്യ തുഷാരയും കാണാതായതായി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. നടക്കാവ് പൊലീസ് ഈ സംഭവത്തിൽ കേസെടുത്ത് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്.
കോഴിക്കോട് കെഎസ് ആർടിസി സ്റ്റാന്റിൽ നിന്ന് ഇരുവരും ഓട്ടോറിക്ഷയിൽ കയറി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ മുമ്പ് പുറത്തുവന്നിരുന്നു. അവർ ഓട്ടോറിക്ഷയിൽ കയറി നേരിട്ട് റെയിൽവേ സ്റ്റേഷനിലേക്കാണ് പോയത്. അവിടെനിന്ന് ഗുരുവായൂരിലേക്ക് എത്തി.
20 വർഷമായി മാമിയുടെ ഡ്രൈവറായിരുന്ന രജിത്, 2023 ഓഗസ്റ്റ് 21-ന് മാമിയെ കാണാതാകുന്നതിന് മുമ്പ് അവസാനമായി സംസാരിച്ചവരിൽ ഒരാളായിരുന്നു. മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസ്, പ്രത്യേക അന്വേഷണ സംഘം, ക്രൈംബ്രാഞ്ച് സംഘം എന്നിവരിൽ നിന്ന് ഏറ്റവും കൂടുതൽ ചോദ്യം ചെയ്യപ്പെട്ടത് രജിത് കുമാറിനെയാണ്. കഴിഞ്ഞ ചൊവ്വാഴ്ച, ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രജിത് കുമാറിനെയും ഭാര്യ തുഷാരയേയും ചോദ്യം ചെയ്യാൻ വിളിച്ചു. തുഷാരയുടെ ഫോൺ അന്വേഷണ സംഘം ഫോറൻസിക് പരിശോധനയ്ക്ക് അയച്ചു. ബുധനാഴ്ച വീണ്ടും ഹാജരാകാൻ അറിയിച്ചതിന് പിന്നാലെയാണ് ഇരുവരെയും കാണാതായത്.