തൃശൂർ: അന്തരിച്ച ഗായകൻ പി. ജയചന്ദ്രന്റെ മൃതശരീരം ഇന്ന് സംസ്കരിക്കും. ഉച്ച തിരിഞ്ഞ് 3 മണിക്ക് ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. സിനിമാ രാഷ്ട്രീയ സാംസ്കാരിക മേഖലകളിൽ നിന്നായി നൂറ് കണക്കിന് സംഗീതപ്രേമികൾ പൂങ്കുന്നത്തെ വീട്ടിലും സംഗീത നാടക അക്കാദമി തിയേറ്ററിലുമെത്തി പി. ജയചന്ദ്രന് അന്ത്യാഞ്ജലി അർപ്പിച്ചു. കഴിഞ്ഞ ദിവസം രാവിലെ ഏട്ടരയോടെ മൃതദേഹം അമല മെഡിക്കൽ കോളേജിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് എത്തിച്ചു.
ശ്രീകുമാരൻ തമ്പിയും ഗോപിയാശാനും മന്ത്രിമാരോടൊപ്പം പ്രിയ സുഹൃത്തിന് അന്തിമോപചാരം അർപ്പിക്കാനെത്തി. രാഷ്ട്രീയ, സാമൂഹ്യ, സംസ്കാരിക മേഖലകളിൽ നിന്നുള്ള പ്രമുഖരും ജയചന്ദ്രന്റെ ഈണങ്ങളും ഓർമകളും പങ്കുവെക്കുന്ന അനേകം ആളുകളും അവസാനമായി കാണാനെത്തി. നിശ്ചയിച്ചതിനേക്കാൾ മുക്കാൽ മണിക്കൂർ വൈകി 1 മണിയോടെയാണ് മൃതദേഹം ഹാളിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലേക്ക് തിരികെ എത്തിച്ചത്.
രഞ്ജി പണിക്കർ ഉൾപ്പെടെയുള്ള പ്രിയപ്പെട്ടവർ മൃതദേഹത്തെ അനുഗമിച്ചു. മമ്മൂട്ടി ഉൾപ്പെടെയുള്ള താരങ്ങൾ പൂങ്കുന്നത്തെ വീട്ടിൽ എത്തി അന്തിമോപചാരം അർപ്പിച്ചു.