ടെക്‌സസ്: ന്യൂറാലിങ്ക് ബ്രെയിൻ ചിപ്പ് പരീക്ഷണം പുതിയ ഘട്ടത്തിലേക്ക് കടന്നതായി കമ്പനി ഉടമ ഇലോൺ മസ്‌ക് അറിയിച്ചു. മൂന്നാം തവണയായി, ന്യൂറാലിങ്ക് മനുഷ്യരിൽ ചിപ്പ് സ്ഥാപിച്ചിരിക്കുകയാണ്. നിലവിൽ ഘടിപ്പിച്ചിരിക്കുന്നവരെല്ലാം നല്ല രീതിയിൽ മുന്നോട്ട് പോകുന്നുവെന്ന് മസ്‌ക് പറഞ്ഞു. ഈ വർഷം 20-30 പേരിൽ ചിപ്പ് ഘടിപ്പിക്കാനുള്ള പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ലാസ് വേഗസിൽ നടന്ന ഒരു പരിപാടിയിൽ മസ്‌ക് ന്യൂറാലിങ്കിനെക്കുറിച്ച് വിശദമായി വിവരിച്ചു.
ഇലോണ്‍ മസ്‌കിന്റെ ബ്രെയിൻ ടെക്നോളജി സ്റ്റാർട്ടപ്പ് ന്യൂറാലിങ്ക്, മനുഷ്യരുടെ തലച്ചോറിൽ ‘ടെലിപ്പതി’ എന്ന ഉപകരണം സ്ഥാപിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ ഉപകരണം രോഗികൾക്ക് അവരുടെ ചിന്തകളിലൂടെ കമ്പ്യൂട്ടറുകൾ നിയന്ത്രിക്കാൻ സാധ്യമാക്കുന്നു. നിലവിൽ, ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങളുള്ളവരും കൈകാലുകൾ തളർന്നു കിടക്കുന്നവരും ന്യൂറാലിങ്കിന്റെ ടെലിപ്പതി പരീക്ഷണങ്ങളിൽ പങ്കാളികളാകുന്നു.
ഡിജിറ്റൽ ഉപകരണങ്ങൾ എളുപ്പത്തിൽ ഉപയോഗിക്കാൻ തളർവാതരോഗികൾക്ക് സഹായിക്കുന്നതിനായി രൂപകൽപ്പന ചെയ്തതാണ് ന്യൂറാലിങ്ക്. 2016-ൽ ഇലോണ്‍ മസ്‌കും ഒരു സംഘം എൻജിനീയർമാരും ചേർന്ന് സ്ഥാപിച്ച ഈ സ്റ്റാർട്ടപ്പ്, തലയോട്ടിക്കുള്ളിൽ സ്ഥാപിക്കാവുന്ന ഒരു ബ്രെയിൻ ചിപ്പ് ഇന്റർഫേസും വികസിപ്പിക്കുന്നു. ഇത് വികലാംഗരായ രോഗികളെ വീണ്ടും ചലിക്കാനും ആശയവിനിമയം നടത്താനും കാഴ്ച പുനഃസ്ഥാപിക്കാനും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
ജൂലൈ 2016-ൽ കാലിഫോർണിയയിൽ മെഡിക്കൽ ഗവേഷണത്തിനായി രജിസ്റ്റർ ചെയ്ത ന്യൂറാലിങ്ക് കമ്പനി, മുഴുവൻ ഫണ്ടിംഗ് മസ്‌കിന്റെ കൈവശമാണ്. തുടക്കത്തിൽ, അമ്യോട്രോഫിക് ലാറ്ററൽ സ്‌കെലറോസിസ് (എഎൽഎസ്) പോലുള്ള ഗുരുതരമായ രോഗങ്ങൾ ബാധിച്ചവരെ സഹായിക്കുന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണങ്ങളിൽ ഒന്നായി ഇത് വിലയിരുത്തപ്പെടുന്നു. 2030-നകം 22,000 പേരിൽ ന്യൂറാലിങ്ക് പരീക്ഷണം നടത്തുമെന്നു മസ്‌കിന്റെ ജീവചരിത്രകാരന്മാരിൽ ഒരാളായ ആഷ്‌ലിവാൻസ് വിലയിരുത്തുന്നു.