കോഴിക്കോട്: കോഴിക്കോട്: മുക്കത്ത് പീഡന ശ്രമം തടയുന്നതിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടി പരിക്കേറ്റ സംഭവത്തിൽ പ്രതി പിടിയിലായി. മുക്കത്തിലെ ഹോട്ടലുടമ ദേവദാസ് ആണ് പിടിയിലായത്. കേസിലെ മറ്റ് രണ്ട് പ്രതികൾ ഒളിവിലാണ്. റിയാസ്, സുരേഷ് എന്നിവരേക്കുറിച്ച് തെരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. ഇരുവരെയും ഉടൻ പിടികൂടാൻ പൊലീസ് പ്രതീക്ഷിക്കുന്നു. ഇവരുടെ അന്വേഷണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.
കുന്നംകുളത്ത് ഹോട്ടൽ ഉടമ ദേവദാസിനെ പിടികൂടിയതായി റിപ്പോർട്ട് ചെയ്യുന്നു. പ്രതിയെ മുക്കത്തിലേക്ക് കൊണ്ടുപോയി, ബസ് യാത്രയ്ക്കിടെ പൊലീസ് ദേവദാസിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിന് നാലു ദിവസങ്ങൾ കഴിഞ്ഞാണ് പ്രതികളിൽ ഒരാളെ പൊലീസ് പിടികൂടിയത്. ഇതോടൊപ്പം, യുവതിയുടെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്താൻ പൊലീസ് തയ്യാറെടുക്കുന്നു.
മുക്കത്തിൽ യുവതിയെ ഹോട്ടൽ ഉടമയും സഹകരണക്കാരും പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കേരള വനിതാ കമ്മീഷൻ അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടു. കോഴിക്കോട് റൂറൽ എസ്പിയോടാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. യുവതി കെട്ടിടത്തിൽ നിന്ന് ചാടുന്നതിന് മുമ്പുള്ള ദൃശ്യങ്ങൾ കുടുംബം കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ഹോട്ടൽ ഉടമയും ജീവനക്കാരും യുവതിയെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങളും സംഭാഷണങ്ങളും കുടുംബം പുറത്തുവിട്ടിട്ടുണ്ട്.
ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടടുത്ത നേരത്താണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടൽ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും കയറി ചെല്ലുന്നത്. ഈ സമയത്ത് വീഡിയോ ഗെയിമിങ്ങിലായിരുന്നു യുവതി. വീട്ടിൽ അതിക്രമിച്ചു കയറിയ മൂവരും ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് യുവതി മുക്കം പൊലീസിന് മൊഴി നൽകിയത്. പ്രതികളിൽ നിന്ന് കുതറിമാറി പ്രാണ രക്ഷാർത്ഥം പെൺകുട്ടി കെട്ടിടത്തിൽ നിന്ന് ചാടി. അതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് കുടുംബം പുറത്തുവിട്ടത്.
മൂന്ന് മാസമായി യുവതി മുക്കത്തെ ഹോട്ടലിൽ ജോലിക്ക് കയറിയിട്ട്. പെൺകുട്ടിയുടെ വിശ്വാസ്യത നേടിയ ശേഷം ഹോട്ടൽ ഉടമ പ്രലോഭനത്തിന് ശ്രമിച്ചിരുന്നു എന്ന് കുടുബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടന്നും കുടുംബം അവകാശപ്പെട്ടു. വനിതാ സഹപ്രവർത്തകർ അവധിയിൽ പോയ തക്കം നോക്കി വീട്ടിൽ അതിക്രമിച്ച് കയറിതടക്കം ഗുരുതര കുറ്റം ചെയ്തിട്ടും, പ്രതികൾ ആരെന്ന് കൃത്യമായി തിരിച്ചറിഞ്ഞിട്ടും നടപടികൾ വൈകുന്നതിൽ കുടുംബം ആശങ്ക അറിയിച്ചിരുന്നു. നട്ടെല്ലിനും ഇടുപ്പിനും പരിക്കേറ്റ യുവതി നിലവില്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.