ഏറെ നാളുകളായി ദളപതി വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള ചർച്ചകൾ തെന്നിന്ത്യയിൽ ചർച്ചാവിഷയമാണ്. എന്നും ജനങ്ങളുടെ ക്ഷേമത്തിനും നന്മയ്ക്കും നിലകൊണ്ട ദളപതിയുടെ പുതിയ സംരഭം ജനശ്രദ്ധയാകർഷിച്ചിരിക്കുകയാണ്. തമിഴ്നാട്ടിലെ 234 നിയമസഭാമണ്ഡലങ്ങളിൽ വായനശാല തുടങ്ങാനാണ് പദ്ധതി.
ആരാധക സംഘടനയായ ‘വിജയ് മക്കൾ ഇയക്കം’ ആണ് വായനശാല നിർമ്മാണത്തിന് നേതൃത്വം നൽകുക. ദളപതിക്കു എക്കാലത്തും കരുത്തായ ആരാധകർ തന്നെയാണ് ഈ സംരഭത്തിനും ചുക്കാൻ പിടിക്കുന്നത്.
ആവശ്യമായ പുസ്തകങ്ങൾ എല്ലാം തന്നെ വാങ്ങിയതായും പെട്ടെന്ന് തന്നെ വായനശാലയുടെ പ്രവർത്തനം തുടങ്ങുമെന്നും ‘വിജയ് മക്കൾ ഇയക്കം’ ഭാരവാഹികൾ അറിയിച്ചു. സിനിമയിലെ പോലെ തന്നെ ദളപതി ജീവിതത്തിലും നീതിമാനായ നായകൻ തന്നെയാണ്. അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനും താരപരിവേഷത്തിനും കോട്ടം തട്ടാതെയുള്ള പ്രവർത്തനങ്ങൾ ആണ് ആരാധക സംഘടനയുടെ നേതൃത്വത്തിൽ ദക്ഷിണേന്ത്യയിൽ ഉടനീളം നടക്കുന്നത്.
നേരത്തേ തന്നെ എല്ലാ നിയമസഭാമണ്ഡലങ്ങളിലും സൗജന്യ ട്യൂഷൻ കേന്ദ്രങ്ങൾ, നിയമസഹായ കേന്ദ്രങ്ങൾ, ക്ലിനിക്കുകൾ എന്നിങ്ങനെ ‘വിജയ് മക്കൾ ഇയക്ക’ത്തിന്റെ ഭാഗമായി തമിഴ്നാട്ടിലുടനീളം ആരംഭിച്ചിട്ടുണ്ട്. അതുപോലെ ഈ അടുത്ത് വിജയിയുടെ പ്രസംഗം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ച ചടങ്ങിലാണ് പത്ത്, പ്ലസ്‌ടു ക്ലാസുകളിൽ മികച്ച മാർക്കു വാങ്ങി വിജയിച്ച വിദ്യാർഥികളെ കാഷ് അവാർഡ് നൽകി ആദരിച്ചത്.
‘2026 നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി രാഷ്ട്രീയത്തിലിറങ്ങുമെന്ന് വ്യക്തമായ സൂചന ‘ലിയോ’യുടെ വിജയാഘോഷത്തിന്റെ ഭാഗമായി ചെന്നൈയിൽ നടത്തിയ പരിപാടിയിൽ വിജയ് വ്യക്തമാക്കി. വിജയ് മക്കൾ ഇയക്കത്തിന് ബൂത്ത് തലത്തിൽ കമ്മിറ്റികൾ രൂപവത്കരിക്കുന്ന നടപടികൾ പുരോഗമിക്കുകയാണ്.