മുൻപൊരിക്കലും നേരിടേണ്ടി വന്നിട്ടില്ലാത്തൊരു പ്രതിസന്ധിയിലൂടെ കടന്നുപോവുകയാണ് യുഎഇ. രാജ്യത്ത് അപ്രതീക്ഷിതമായി പെയ്‌ത ശക്തമായ മഴയിൽ വിറങ്ങലിച്ചു നിൽക്കുകയാണ് ജനങ്ങൾ. ദുബായ് നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനിടിയിലാവുകയും വിമാനസർവീസുകൾ റദ്ദാക്കുകയും ഒക്കെ ചെയ്‌തതോടെ അക്ഷരാത്ഥത്തിൽ അരാജകത്വത്തിന്റെ പിടിയിലേക്കാണ് നഗരം നീങ്ങിയത്.
എന്നാൽ യുഎഇയിൽ കനത്ത നാശം വിതച്ച സംഭവ വികാസങ്ങൾക്ക് കാരണം കൃത്രിമ മഴ ആണെന്നാണ് വലിയൊരു വിഭാഗത്തിന്റെ ആരോപണം. പേമാരിയ്ക്ക് കാരണമായത് ക്ലൗഡ് സീഡിംഗ് സാങ്കേതികവിദ്യ ആണെന്നാണ് ചിലർ ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങൾ എല്ലാം നിഷേധിക്കുകയാണ് ദേശീയ കാലാവസ്ഥ കേന്ദ്രം.
രാജ്യത്ത് മുഴുവൻ ജനജീവിതം സ്‌തംഭിപ്പിച്ച പേമാരി കത്തിക്കയറിയ ചൊവ്വാഴ്‌ച യാതൊരു വിധത്തിലുള്ള ക്ലൗഡ് സീഡിംഗ് പ്രവർത്തനവും നടത്തിയിട്ടില്ലെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ഈ പ്രവർത്തനത്തിനായി ഒരു പൈലറ്റുകളെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ദേശീയ കാലാവസ്ഥ വകുപ്പിലെ ഡോ. അഹമ്മദ് ഹബീബിനെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.