തിരുവനന്തപുരം: സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും മക്കൾ എം.ബി.ബി.എസ് പഠിച്ച് ഡോക്ടറാവേണ്ട സാഹചര്യമാണ് മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ കെടുകാര്യസ്ഥത കൊണ്ട് ഇല്ലാതാവുന്നത്.
സ്വകാര്യ മെഡിക്കൽ കോളേജുകളിൽ എട്ടും ഒമ്പതും ലക്ഷം രൂപ വാർഷിക ഫീസുള്ളപ്പോൾ സർക്കാർ മെഡിക്കൽ കോളേജുകളിൽ 22000 രൂപയ്ക്ക് സാധാരണക്കാരുടെ മക്കൾക്കു പോലും എം.ബി.ബി.എസ് പഠിക്കാം. എന്നാൽ മതിയായ അദ്ധ്യാപകരെ നിയമിക്കാതിരുന്നതിനാൽ ആലപ്പുഴ മെഡിക്കൽ കോളേജിലെ 150 സീറ്റുകളുടെ അംഗീകാരം ദേശീയ മെഡിക്കൽ കമ്മീഷൻ റദ്ദാക്കിയിരിക്കുകയാണ്.
ഇത് കേരളത്തിലെ സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും മക്കളെയാണ് ഏറ്റവുമധികം ബാധിക്കുക. നീറ്റ് പരീക്ഷയെഴുതി മികച്ച റാങ്ക് നേടുന്നവർക്കാണ് സർക്കാർ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിക്കുക.
ആലപ്പുഴ മെഡിക്കൽ കോളേജിലെ 150 എംബിബിഎസ് സീറ്റുകളുടെ അംഗീകാരം ദേശീയ മെഡിക്കൽ കമ്മിഷൻ പിൻവലിച്ചതിന് കാരണം 11.6% അദ്ധ്യാപകരുടെയും 7.6% റസിഡന്റുമാരുടെയും കുറവാണ്. കുറവ് പരിഹരിച്ചാൽ അംഗീകാരം തിരികെ നൽകും.
മറ്റ് മെഡിക്കൽ കോളേജുകളിൽ നിന്ന് അദ്ധ്യാപകരെയും റസിഡന്റുമാരെയും നിയോഗിച്ച് സർക്കാരിന് നിഷ്‍പ്രയാസം ഈ പ്രശ്നത്തിന് പരിഹാരമുണ്ടാക്കാനാവുന്നതേയുള്ളൂ. കമ്മീഷൻ പരിശോധനയ്ക്ക് എത്തും മുൻപേ ഇത് ചെയ്തിരുന്നെങ്കിൽ 150 എം.ബി.ബി.എസ് സീറ്റുകൾ നഷ്ടമാവുമായിരുന്നില്ല.
മെഡിക്കൽ കമ്മിഷനിൽ അപ്പീൽ നൽകാനും അംഗീകാരം പുനസ്ഥാപിച്ചെടുക്കാനും മെഡിക്കൽ കോളേജ് അധികൃതർക്ക് കഴിയും. അംഗീകാരം പുനസ്ഥാപിക്കപ്പെട്ടില്ലെങ്കിൽ 150 അതിസമർത്ഥർക്ക് ഡോക്ടറാവാനുള്ള വഴിയാണ് അടയുക. എന്നാൽ കുറവ് പരിഹരിച്ചശേഷം കമ്മിഷനെ രേഖാമൂലം അറിയിച്ചാൽ അംഗീകാരം ലഭ്യമായേക്കും.
നാല് സ്വാശ്രയ മെഡിക്കൽ കോളേജുകളിലായി 450 എം.ബി.ബി.എസ് സീറ്റുകളും 2ഗവ. മെഡി. കോളേജുകളിലെ 11 പി.ജി സീറ്റും മെഡിക്കൽ കമ്മിഷൻ നേരത്തേ കുറച്ചിരുന്നു. ഗോകുലം, ജൂബിലി, കാരക്കോണം കോളേജുകളുടെ അംഗീകാരം പിൻവലിക്കുകയും, തിരുവനന്തപുരം എസ്.യു.ടിയുടെ 100 സീറ്റ് പകുതിയാക്കുകയും ചെയ്തു. ഇതിൽ കാരക്കോണം കോളേജിന്റെ അംഗീകാരം മാത്രമാണ് തിരികെ ലഭിച്ചത്.
നാല് കോളേജുകളിലും പ്രൊഫസർ, അസോ.പ്രൊഫസർ, ജൂനിയർ റസിഡന്റ് കാറ്റഗറികളിൽ കുറവുണ്ടെന്നാണ് കമ്മിഷൻ കണ്ടെത്തിയത്. ഇതേത്തുടർന്ന് സ്ഥിരം അദ്ധ്യാപകരെ നിയമിക്കുകയും അവരുടെ ഹാജർ ആധാർ, ബയോമെട്രിക് അധിഷ്ഠിത സംവിധാനത്തിലേക്ക് മാറ്റുകയും വേണമെന്ന് നിർദ്ദേശിച്ചു.
തൃശൂർ മെഡിക്കൽ കോളേജിൽ ഒഫ്താൽമോളജി-7, പരിയാരത്ത് എമർജൻസി മെഡിസിൻ- 2 ഓർത്തോപീഡിക്സ് 2 സീറ്റുകളാണ് കുറച്ചത്. അദ്ധ്യാപകരുടെ കുറവ് പരിഹരിക്കാൻ സ്ഥിരം നിയമനം നടത്തണമെന്ന് കോളേജ് പ്രിൻസിപ്പൽമാർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വ്യവസ്ഥകളോടെ ഇക്കൊല്ലം എല്ലാ സീറ്റുകളിലും പ്രവേശനത്തിന് ദേശീയ മെഡിക്കൽ കമ്മിഷൻ അനുമതി നൽകുമെന്നാണ് വിവരം.
കോഴിക്കോട് മെഡിക്കൽ കോളേജിലെ എം.ഡി എമർജൻസി മെഡിസിൻ, പരിയാരം മെഡിക്കൽ കോളേജിലെ എം.ഡി എമർജൻസി മെഡിസിൻ, എം.എസ് ഓർത്തോ, എം.എസ് ഇ.എൻ.ടി, തൃശൂർ മെഡിക്കൽ കോളേജിലെ എം.എസ് ഇ.എൻ.ടി കോഴ്‌സുകളുടെ അംഗീകാരവും കമ്മിഷൻ റദ്ദാക്കിയിട്ടുണ്ട്.
കോഴിക്കോട്ട് രണ്ടും പരിയാരം, തൃശൂർ എന്നിവിടങ്ങളിൽ ഏഴ് വീതവും പി.ജി സീറ്റുകൾ നഷ്ടപ്പെടും. കാരക്കോണം മെഡിക്കൽ കോളേജിലെ എം.എസ് ഇ.എൻ.ടിയുടെ രണ്ട് സീറ്റുകളുടെ അംഗീകാരവും റദ്ദാക്കി. കോന്നി, പാലക്കാട്, ഇടുക്കി ഗവ. മെഡിക്കൽ കോളജുകളിൽ 2023-24 അദ്ധ്യയന വർഷത്തേക്കുള്ള എം.ബി.ബി.എസ് പ്രവേശനത്തിനും അനുമതിയില്ല. ഫാക്കൽറ്റിയുടെയും റസിഡന്റുമാരുടെയും കുറവാണ് കാരണം.