കൽപ്പറ്റ : വയനാട് പുൽപ്പള്ളി അമരക്കുനിയിൽ വീണ്ടും കടുവയുടെ ആക്രമണം. പ്രദേശവാസിയായ കേശവൻ എന്നയാളുടെ ആടിനെ കടുവ കൊന്നു. കടുവയ്ക്ക് വേണ്ടി കൂടുകൾ വച്ച് വ്യാപക തെരച്ചിൽ നടത്തുന്നതിനിടെയാണ് വളർത്തുമൃഗത്തെ ആക്രമിച്ചത്. മൂന്ന് ആടുകളെയാണ് ഒരാഴ്ചയ്ക്കിടെ കടുവ കൊന്നത്. സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിക്കുകയാണ്. പുലർച്ചെ വളർത്തു മൃഗത്തെ കടുവ പിടിച്ച സാഹചര്യത്തിൽ ഒരു കൂട് കൂടി സ്ഥാപിച്ചു.ദേവർഗദ്ദക്ക് സമീപം ആണ് നാലാമത്തെ കൂടു വച്ചത്.
**സ്കൂളുകൾക്ക് അവധി**
കടുവയുടെ സാന്നിധ്യം മൂലമാം അമരക്കുനി പ്രദേശത്തിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. അവധിയുള്ള സ്‌കൂളുകൾ:
* എംഎംജിഎച്ച്എസ് കാപ്പിസെറ്റ്
* ശ്രീനാരായണ എഎൽപി സ്കൂൾ കാപ്പിസെറ്റ്
* ദേവമാതാ എ എൽപി സ്കൂൾ ആടിക്കൊല്ലി
* സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ
**തെരച്ചിൽ ഇന്നും നടക്കും**
പുൽപ്പള്ളി അമരക്കുനിയിലെ കടുവയെ കണ്ടെത്തുന്നതിനായി ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ തെരച്ചിൽ ഇന്നും തുടരും. വിക്രം, ഭരത് എന്നീ കുങ്കികളെ ഉപയോഗിച്ച് തിരച്ചിൽ നടത്തും. ഒമ്പതാം തീയതിക്ക് ശേഷം വനംവകുപ്പിന്റെ ക്യാമറയിൽ കടുവയുടെ ദൃശ്യങ്ങൾ ലഭിച്ചിട്ടില്ല, എന്നാൽ അത് പ്രദേശം വിട്ടിട്ടില്ല. ഇന്ന് രാവിലെ വീണ്ടും ക്യാമറ ട്രാപ്പുകൾ പരിശോധിച്ച് തിരച്ചിൽ പദ്ധതി തയ്യാറാക്കും. നാല് കൂടുകളിൽ ഇതിനോടകം കടുവയ്ക്ക് കെണി ഒരുക്കിയിട്ടുണ്ട്. കടുവയെ കണ്ടെത്തുകയും സന്ദർഭം അനുയോജ്യമായാൽ, മയക്കുവെടിവെച്ച് പിടികൂടും. ദൗത്യ സംഘത്തിനൊപ്പം ഇന്ന് നോർത്ത് വയനാട് ആർആർടി സംഘം കൂടി ചേരും.