ചെന്നൈ: ഫിൻജാൽ ചുഴലിക്കാറ്റിന്റെ ഫലമായി നാശനഷ്ടങ്ങൾ നേരിട്ട തമിഴ്‌നാടിന് കേന്ദ്രം സഹായധനം പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്ത നിവാരണ ഫണ്ടിലേക്ക് 944.80 കോടി രൂപ കേന്ദ്ര വിഹിതമായി അനുവദിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. 2000 കോടി രൂപയുടെ സഹായം തേടിയിരുന്നു തമിഴ്‌നാട്.
മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ സംഭാഷണത്തിന് ശേഷം കേന്ദ്ര സർക്കാർ തുക അനുവദിച്ചതാണ് ശ്രദ്ധേയമായത്. ദുരന്തം വിലയിരുത്താൻ കേന്ദ്ര സംഘം തമിഴ്നാട്ടിൽ എത്തിയ ദിവസം തന്നെ ഈ തുക അനുവദിച്ചതും ശ്രദ്ധേയമാണ്. കേന്ദ്ര സംഘം സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ തുക നൽകുമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ ആഘാതം ശമിച്ച ദിവസങ്ങൾക്കുള്ളിൽ തന്നെ തമിഴ്നാടിന് കേന്ദ്ര സഹായം ലഭിച്ചു.
അതേസമയം, തമിഴ്നാട് തീരത്ത് വീണ്ടും ന്യൂനമർദ്ദ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴി നാളെ ന്യൂനമർദ്ദമായി മാറാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത വ്യാഴാഴ്ചയോടെ ശ്രീലങ്ക തമിഴ്നാട് തീരത്ത് എത്താൻ സാധ്യതയുണ്ട്. നാളെ മുതൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റ് വീശാൻ സാധ്യതയുണ്ട്.