ശക്തമായ തുമ്മലിനെത്തുടർന്ന് ശരീരത്തിൽ നിന്നും പുറത്തേക്ക് വന്ന 63 കാരന്റെ വൻകുടൽ ശസ്ത്രക്രിയയിലൂടെ ശരീരത്തോട് വീണ്ടും യോജിപ്പിച്ച് മെഡിക്കൽ വിദഗ്ധർ. അമേരിക്കൻ ജേണൽ ഓഫ് മെഡിക്കൽ കേസാണ് ഫ്ലോറിഡ സ്വദേശിയുടെ ഈ മെഡിക്കൽ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. പ്രോസ്റ്റേറ്റ് കാൻസറിൽ നിന്നും മുക്തി നേടിയ ആളിലാണ് വൻകുടൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. കാൻസർ ബാധയിൽ നിന്നും മോചിതനായ ഇയാൾ അടുത്തിടെ ഉദര ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു.
ഈ ശസ്ത്രക്രിയ വിജയിച്ചതിന്റെ സന്തോഷത്തിൽ ഭാര്യയ്ക്കൊപ്പം പ്രഭാത ഭക്ഷണം കഴിക്കവേയാണ് ഇദ്ദേഹത്തിന് പെട്ടെന്ന് തുമ്മലും ചുമയും അനുഭവപ്പെട്ടത്. ഉദര ശസ്ത്രക്രിയയുടെ തുന്നലുകൾ അന്ന് രാവിലെയാണ് മാറ്റിയതെന്ന് റിപ്പോർട്ട് വ്യക്തമാക്കി. തുമ്മലിന് ശേഷം അടിവയറ്റിൽ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് പരിശോധിച്ചപ്പോഴാണ് ശാസ്ത്രക്രിയ നടത്തിയ ഭാഗത്ത് വൻകുടലിന്റെ പിങ്ക് നിറമുള്ള ഭാഗം പുറത്തേക്ക് കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടത്.
തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ മൂന്ന് ഡോക്ടർമാർ ഉൾപ്പെടുന്ന വിദഗ്ധ സംഘം വീണ്ടും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും വൻകുടൽ പൂർവ സ്ഥിതിയിൽ എത്തിക്കുകയും ചെയ്തു. അധികം രക്തം ശരീരത്തിൽ നിന്നും പോയിരുന്നില്ലെന്നും പുറത്തേക്ക് വന്നെങ്കിലും വൻകുടലിന് പരിക്കുകളൊന്നും സംഭവിച്ചിരുന്നില്ലെന്നും ഡോക്ടർമാർ പറഞ്ഞു. വീണ്ടും കുടൽ പുറത്ത് വരാത്ത വിധത്തിൽ എട്ടോളം തുന്നലുകൾ ശരീരത്തിൽ ഇട്ടിട്ടുണ്ട്.
ആറ് ദിവസങ്ങൾക്കു ശേഷം ഇദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തതായും മരുന്നുകൾ നൽകിയതായും റിപ്പോർട്ടിൽ പറയുന്നു. കൂടാതെ സാധാരണ ഭക്ഷണ ക്രമം തന്നെ പാലിക്കാമെന്നും ഡോക്ടർമാർ പറഞ്ഞു. ഇത്തരം സംഭവങ്ങൾ വളരെ അപൂർവമാണെങ്കിലും ഡോക്ടർമാർ ഇത് കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണമെന്ന് റിപ്പോർട്ട് പറയുന്നു. രക്തസ്രാവം നിയന്ത്രിക്കുകയും അണുവിമുക്തമായ ജലം ഉപയോഗിച്ച് കുടൽ വൃത്തിയാക്കുകയും ഡ്രസ്സ് ചെയ്യുകയും വേണമെന്നും റിപ്പോർട്ട് പറയുന്നു.