പലസ്തീനിൽ ഇസ്രയേൽ ആക്രമണം ആരംഭിച്ച് ഒന്നര മാസം പിന്നിടുമ്പോൾ താത്കാലിക വെടിനിർത്തലിന് അനുമതി. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തലിന് അനുമതി നൽകാൻ ഇസ്രയേൽ മന്ത്രിസഭ തീരുമാനിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസ് പ്രസ്താവന പുറത്തിറക്കി. അതേസമയം, താത്കാലിക വെടിനിർത്തലാണ് പ്രഖ്യാപിക്കുന്നതെന്നും യുദ്ധം പൂർണമായി അവസാനിപ്പിക്കാൻ തീരുമാനമില്ലെന്നും ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു.
ഇസ്രേൽ തടവിലാക്കിയിട്ടുള്ള 150 പലസ്തീനികളെയും മോചിപ്പിക്കുമെന്നാണ് വിവരം. ആദ്യ ഘട്ടത്തിൽ നാലു ദിവസം കൊണ്ട് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 50 ബന്ദികളെ മോചിപ്പിക്കും. എല്ലാ ബന്ധികളെയും പലസ്തീനിൽ തിരിച്ചെത്തിക്കാനുള്ള ഇടപെടൽ നടത്തുമെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.
പലസ്തീനിൽ ഇസ്രയേൽ നടത്തിവരുന്ന ആക്രമണത്തിൽ ഇതുവരെ 5000 ത്തോളം കുട്ടികളടക്കം 12,000 ത്തിലധികം പേര് കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസയിലെ ആശുപത്രികളെല്ലാം പ്രവർത്തനരഹിതമായി. നവജാതശിശുക്കളെ ആശുപത്രികളിൽ നിന്ന് പുറത്തുകൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾ നടത്തിവരികയായിരുന്നു.