തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന പ്രീ-പോള്‍ സർവേകളിൽ പലതും പെയ്ഡ് ന്യൂസ് സ്വഭാവത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചില ഏജൻസികളെ വെച്ച് ഒട്ടും സുതാര്യതയില്ലാതെ തട്ടിക്കൂട്ടിയ കണക്കുകൾ വെച്ചാണ് ചിലർ സർവേയെന്ന പേരിൽ തെറ്റായ വിവരം പുറത്തുവിടുന്നതെന്നും അദ്ദേഹം വാർത്തസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ഇതിന്റെ എല്ലാം ലക്ഷ്യം. ഇവ പെയ്ഡ് ആണോയെന്ന് ജനങ്ങൾ സംശയിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് മേൽക്കൈ പ്രഖ്യാപിക്കുന്ന സർവേ ഫലങ്ങളെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
‘‘പക്ഷം പിടിക്കുന്നതും വിശ്വാസ്യതയില്ലാത്തതുമായ വാർത്തകള്‍ പെയ്ഡ് ന്യൂസായിട്ടാണ് വിളിക്കപ്പെടുന്നത്. ഇവിടെയുള്ള ചില സർവേകളും ഇതേ സ്വഭാവത്തിലുള്ളതാണ്’’- മുഖ്യമന്ത്രി പറഞ്ഞു.
2021ലെ നിയമസഭ തെരഞ്ഞെടുപ്പിലും ഇത്തരം തെറ്റായ സർവേകൾ പുറത്തുവന്നിരുന്നു. സംസ്ഥാനത്ത് ഉയർന്ന ഭൂരിപക്ഷത്തിൽ ജയിച്ച കെ കെ ശൈലജ മട്ടന്നൂരിൽ തോൽക്കുമെന്നുവരെ സർവേ പ്രവചനമുണ്ടായിരുന്നു. ഒരു സർവേയിൽ തോൽവി പ്രവചിച്ച പലരും ഇപ്പോൾ മന്ത്രിമാരാണ്. – മുഖ്യമന്ത്രി പറഞ്ഞു.
പ്രീ പോൾ സർവേ ഫലങ്ങളെ തള്ളി നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ വിജയിപ്പിച്ചതുപോലെ കേരളത്തിലെ ജനങ്ങള്‍ ഇപ്പോഴും തങ്ങൾക്കൊപ്പം നിൽക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിലെ ജനങ്ങൾ അവരുടെ രാഷ്ട്രീയമായ അഭിപ്രായങ്ങൾ രൂപപ്പെടുത്തുന്നതിൽ ഇത്തരം തെറ്റായ സർവേ റിപ്പോർട്ടുകളെയോ വാർത്തകളേയോ ആശ്രയിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.