ട്രെയിൻ യാത്രയ്ക്കിടെ വനിതാ ഡോക്ടർക്കു പാമ്പ് കടിയേറ്റതായി സംശയം. നിലമ്പൂർ ഷൊർണൂർ ട്രെയിനിൽ യാത്ര ചെയ്തിരുന്ന നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിനി ഗായത്രിക്കാണ് (25) കടിയേറ്റത്. ഷൊർണൂർ വിഷ്ണു ആയുർവേദ ആശുപത്രിയിലെ ഡോക്ടറാണ്. ചൊവ്വാഴ്ച രാവിലെ ഏഴിന് നിലമ്പൂരിൽ നിന്നു ഷൊർണൂരിലേക്കു പോയ ട്രെയിൻ വല്ലപ്പുഴ എത്തുന്നതിനു മുൻപാണ് സംഭവം.
രാവിലെ 8.15ഓടെയായിരുന്നു സംഭവം. വല്ലപ്പുഴ സ്റ്റേഷനിലെത്തിയപ്പോഴാണ് തന്നെ പാമ്പ് കടിച്ചു എന്ന് പറഞ്ഞുകൊണ്ട് ഏറ്റവും മുന്നിലെ ജനറൽ കമ്പാർട്ട്‌മെന്റിൽ യാത്ര ചെയ്‌തിരുന്ന ഗായത്രി പുറത്തിറങ്ങിയത്. ബർത്തിൽ പാമ്പുണ്ടെന്നും മറ്റ് യാത്രക്കാർ പാമ്പിനെ കണ്ടുവെന്നും യുവതി പറഞ്ഞു. ഇവരുടെ കാലിൽ തുണികൊണ്ട് ചുറ്റിക്കെട്ടിയിട്ടുമുണ്ടായിരുന്നു. തുടർന്ന് യാത്രക്കാർ ചേർന്ന് യുവതിയെ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചു. പിന്നീട് അവിടെ നിന്നും പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.ഗായത്രി ഇപ്പോൾ നിരീക്ഷണത്തിലാണ്.
ട്രെയിൻ ഷൊർണൂരിലെത്തിയപ്പോൾ റെയിൽവേ അധികൃതർ കോച്ച് പരിശോധിച്ചു.പാമ്പിനെ പിടിക്കാനായി പെരിന്തൽമണ്ണ സ്റ്റേഷനിൽ ആർആർടി സംഘം സജ്ജമായി നിന്നിരുന്നു. എന്നാൽ, ഒന്നുംതന്നെ കണ്ടെത്താനായില്ലെന്നാണ് പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിൽ നിന്ന് അറിയിച്ചിരിക്കുന്നത്.