സൈബര്‍ തട്ടിപ്പ് നടത്താൻ 500ലധികം യുവാക്കള്‍ക്ക് പരിശീലനം നല്‍കിയത് 21കാരന്. രാജസ്ഥാനിലെ ബുന്തി ജില്ല സ്വദേശിയായ യോഗേഷ് മീണയാണ് കഴിഞ്ഞ മാര്‍ച്ച് 1ന് അറസ്റ്റിലായത്. ഇയാളോടൊപ്പം മറ്റ് മൂന്ന് പേരും പോലീസ് പിടിയിലായിരുന്നു. ഇവരിലൊരാള്‍ പ്രായപൂര്‍ത്തിയാകാത്തയാളാണെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം നടന്ന അമ്പതിലധികം തട്ടിപ്പുകളുടെ ബുദ്ധി കേന്ദ്രവും യോഗേഷ് ആണെന്ന് പോലീസ് പറയുന്നു. ഇയാളില്‍ നിന്ന് ഒരു സ്വര്‍ണ്ണ മോതിരവും 82000 രൂപയും നാല് സെല്‍ഫോണും പോലീസ് കണ്ടെടുത്തിരുന്നു. തട്ടിപ്പില്‍ പരിശീലനം നല്കാന് ബുന്തി-സവായ് മധോപൂര്‍ ജില്ലകളിലെ മൂന്ന് ഗ്രാമങ്ങളില്‍ നിന്നുമാണ് യോഗേഷ് യുവാക്കളെ തെരഞ്ഞെടുത്തത്. സവായ് മധോപൂരിലെ കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി കൂടിയാണ് യോഗേഷ്.
തട്ടിപ്പ് നടത്തുന്നതിനെപ്പറ്റി മണിക്കൂറുകള്‍ നീണ്ട ക്ലാസുകളാണ് യോഗേഷ് യുവാക്കള്‍ക്ക് നല്‍കിയിരുന്നത്. ടെലഗ്രാം ചാനല്‍ എങ്ങനെ പ്രവര്‍ത്തിപ്പിക്കണം, എങ്ങനെ ഇരകളുമായി സംസാരിക്കണം എന്ന കാര്യമെല്ലാം യുവാക്കള്‍ക്ക് ഇദ്ദേഹം പറഞ്ഞുകൊടുത്തുവെന്ന് മനേസറിലെ സൈബര്‍ക്രൈം വിഭാഗം ഇന്‍സ്പെക്ടര്‍ സന്ദീപ് അഹ്ലാവത് പറഞ്ഞു.
പരിശീലനം നേടിയ ശേഷം തട്ടിപ്പ് സംഘം ജനപ്രിയ പ്ലാറ്റ്ഫോമുകളുടെ സെയില്‍സ് ജീവനക്കാരാണെന്ന് പറഞ്ഞ് നിരവധി പേരെ തങ്ങളുടെ ടെലിഗ്രാം ഗ്രൂപ്പുകളിലേക്ക് ഉള്‍പ്പെടുത്തി. ശേഷം ഓഹരിവിപണിയുമായി ബന്ധപ്പെട്ട വ്യാജ സന്ദേശങ്ങള്‍ ഗ്രൂപ്പിലിട്ട് ഇരകളെ പണം നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കും. പണം നിക്ഷേപിക്കുന്നവരുടെ ഫോണ്‍ നമ്പര്‍ ബ്ലോക്ക് ചെയ്യുകയും ചെയ്യും.
ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഒരു ലക്ഷം രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസിന് മുന്നിലെത്തിയ പരാതിയാണ് യോഗേഷിനെ പിടികൂടാന്‍ സഹായിച്ചത്. തട്ടിപ്പിനിരയായ വ്യക്തിയെ സംഘം ഒരു ടെലിഗ്രാം ഗ്രൂപ്പില്‍ ചേര്‍ത്തിരുന്നു. ശേഷം ഓഹരി വിപണിയില്‍ നിന്ന് ഇരട്ടിലാഭം വാഗ്ദാനം ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പരാതിക്കാരന് പണം അയച്ച ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ പോലീസിന് ലഭ്യമായത്. 19കാരനായ ദയാറാം മീണയുടെ അക്കൗണ്ടിലേക്കാണ് പണമെത്തിയത്. ബാബായ് സ്വദേശിയായ ദയാറാം പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. ഇയാളില്‍ നിന്നുമാണ് യോഗേഷിന്റെ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്.
സൈബര്‍ തട്ടിപ്പിനെപ്പറ്റി 500ലധികം പേര്‍ക്ക് പരിശീലനം നല്‍കിയെന്ന് അറസ്റ്റിലായതിന് പിന്നാലെ യോഗേഷ് പോലീസിനോട് പറഞ്ഞു. ദയാറാമിനെ കൂടാതെ ചാമന്ഗഞ്ച് സ്വദേശിയായ വികാസ് മീണ, ബുന്തിയില് നിന്നുള്ള പതിനഞ്ചുകാരന് എന്നിവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവര്‍ക്കും യോഗേഷ് പരിശീലനം നല്‍കിയിരുന്നു. ദയാറാം 30 പേരെയാണ് തട്ടിപ്പിനിരയാക്കിയത്. വികാസ് 12 പേരെയും പതിനഞ്ചുകാരന് 4 പേരെയും തട്ടിപ്പിനിരയാക്കിയെന്ന് പോലീസ് പറഞ്ഞു.