മിമിക്രി താരവും നടനുമായ കോട്ടയം സോമരാജ് അന്തരിച്ചു. 62 വയസായിരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചാനലുകളും സോഷ്യല്‍ മീഡിയയും സജീവമാകുന്നതിന് മുൻപ് വർഷങ്ങളോളം മിമിക്രി രംഗത്ത് തിളങ്ങിയ താരമാണ്.
മിമിക്രിയിലൂടെയാണ് സോമരാജ് കലാരംഗത്ത് എത്തുന്നത്. ഫാന്റം, ബാംബൂ ബോയ്‌സ്, ഇലകള്‍ പച്ച പൂക്കള്‍ മഞ്ഞ, ചാക്കോ രണ്ടാമന്‍, ആനന്ദഭൈരവി, അണ്ണന്‍തമ്പി, കിംഗ് ലയര്‍, കണ്ണകി തുടങ്ങി നൂറോളം സിനിമകളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സംസ്കാരം നാളെ കഞ്ഞികുഴിയിലെ ശ്മശാനത്തിൽ നടക്കും.
മിമിക്രി രംഗത്ത് വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള കോട്ടയം സോമരാജ് ഒട്ടനവധി ടി വി ഷോകളിൽ ശ്രദ്ധേയ സാന്നിധ്യമായിരുന്നു. പ്രമുഖരായ പല താരങ്ങൾക്ക് ഒപ്പവും അദ്ദേഹം സ്റ്റേജ് പങ്കിട്ടിട്ടുണ്ട്. അഭിനേതാവിന് പുറമെ ഒരു സിനിമയുടെ തിരക്കഥയും സംഭാഷണവും സോമരാജ് ഒരുക്കിയിട്ടുണ്ട്. കരുമാടി രാജേന്ദ്രന്‍ സംവിധാനം ചെയ്ത ഇന്ദ്രപുരാണം ആണ് സിനിമ.
സഹപ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ സുനീഷ് വരനാടിന്റെ കുറിപ്പ്
ചിരിയോർമ്മകൾ മാത്രമേയുള്ളൂ കോട്ടയം സോമരാജ് എന്ന സോമേട്ടനുമായി …ചുരുക്കം ചില ടെലിവിഷൻ സ്റ്റേജ് ഷോകൾ ഒന്നിച്ചെഴുതിയിട്ടുമുണ്ട്.. ഒട്ടേറെ മാസികകളിലെ കാർട്ടൂൺ സ്ട്രിപ്പുകൾക്ക് സ്ക്രിപ്ട് എഴുതിയിട്ടുള്ള സോമേട്ടൻ നല്ലൊരു അഭിനേതാവും കൂടിയായിരുന്നു.. ചിലമ്പിച്ച ശബ്ദത്തിൽ പാടുന്ന സ്വന്തം പാരഡിയും, നിഷ്കളങ്കമായ നാട്ടുനർമ്മവും ഒരു പോലെ വഴങ്ങിയിരുന്ന സോമേട്ടനെ കുറച്ചുമാസങ്ങൾക്ക് മുമ്പ് കാണുമ്പോൾ രോഗദുരിതത്തിന്റെ കഥകളും അദ്ദേഹം കോമഡിയാക്കി പറഞ്ഞ് ഞങ്ങളെ എല്ലാവരെയും ചിരിപ്പിച്ചു..ചിരിപ്പിക്കാനും ചിരിക്കാനും മാത്രം ശ്രമിച്ച ഒരു ജീവിതത്തിന് തിരശ്ശീല താഴ്ത്തി സോമേട്ടനെ ദൈവം കൊണ്ടു പോകുമ്പോഴും പുതിയ ചില തമാശകൾ പറഞ്ഞ് സോമേട്ടൻ ദൈവത്തെ ചിരിപ്പിക്കുകയാകും…